അപകടം രണ്ടാണ്!

ഞാൻ ജൂനിയർ വക്കീൽ ആയി പ്രാക്ടീസ് ചെയ്യുന്ന സമയം. ഓഫീസിൽ ജൂനിയർ ആയി ഞാൻ മാത്രേ ഉള്ളൂ എന്നതുകൊണ്ട് തന്നെ പല കോടതികളിലും പോകേണ്ടി വരാറുണ്ടെങ്കിലും മോട്ടോർ ആക്സിഡന്റ് ട്രിബുണൽ ൽ ആണ് കൂടുതലും ഇരിക്കാറ്. കാരണം വേറൊന്നും അല്ല ! അത്യാവശ്യം വട്ട ചെലവിനുവേണ്ട പൈസ അവിടെ നിന്ന് മാത്രെമേ കിട്ടൂ. പല ഗുമസ്തന്മാരും ചില കേസുകൾ ഏല്പിക്കാറുള്ളത് കൊണ്ട് വട്ട ചെലവ് കഴിഞ്ഞു പോകും . അങ്ങിനെ ഇരിക്കെ ആണ് ട്രിബൂണനിൽ ഒരു ജഡ്ജ് പുതിയതായി ചാർജ് എടുക്കുന്നത്. ആദ്യ ദിവസം തന്നെ മൂപ്പർ കോടതി ഒന്ന് പിടിച്ചു കുലുക്കി എന്ന് തന്നെ പറയാം . എല്ലാവരെയും നല്ല രീതിയിൽ വഴക്ക്‌ പറഞ്ഞായിരുന്നു തുടക്കം. എന്തിനും ഏതിനും ചീത്ത തന്നെ. കൂടുതൽ പണിയെടുക്കാതെ പൈസ ഉണ്ടാക്കാൻ പറ്റുന്ന ഒരു കോടതി എന്ന ചീത്ത പേര് പണ്ടേ MACT കോടതികൾക്കുണ്ട് . അതിനിടയിൽ കേസ് പിടുത്തം കൂടി തുടങ്ങിയപ്പോൾ അതൊരു ബിസിനസ് തന്നെ ആക്കിയിരുന്ന പല വക്കീലന്മാരും ഉണ്ടായിരുന്നു അക്കാലത്തു . എല്ലാ ഹോസ്പിറ്റലുകളും ഏജന്റ്സ് ഉണ്ടാകും ഇവരുടെ . ഏതെങ്കിലും അപകടം ഉണ്ടായി ആരെങ്കിലും അഡ്മിറ്റ് ആയാൽ ഉടൻ തന്നെ ഇവർ അവരുടെ അടുത്തെത്തും. പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് തുടക്കമെങ്കിലും ഹോസ്പിറ്റൽ ബിൽ അടക്കാനുള്ള തുക വരെ കൊടുത്തു കേസ് പിടിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. മൂന്നോ നാലോ വർഷങ്ങൾ കൊണ്ട് കേസ് തീർപ്പാകുമ്പോൾ ഫീസും ചെലവും അത് പോലെ തന്നെ അഡ്വാൻസ് ആയി കൊടുത്ത പൈസയും കക്ഷികളുടെ കയ്യിൽ നിന്നും ഈടാക്കും. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ അല്ലേ ഈ ജഡ്ജ് പെരുമാറുന്നത്‌ എന്ന് എനിക്ക് അന്നേ ഒരു സംശയം തോന്നിയിരുന്നു. കേസ് പിടുത്തം ഉള്ള വക്കീലന്മാരെ തെരഞ്ഞു പിടിച്ചു കുടയുന്ന അവസ്ഥ. MACT കോടതിയിൽ വിധി വന്നാൽ ചില കേസുകളിൽ ആകെ തുകയുടെ ഒരു ഭാഗം മാത്രെമേ കക്ഷിക്ക്‌ ആദ്യം പിൻവലിക്കാൻ അധികാരം ഉള്ളൂ . ബാക്കി തുക നിശ്ചിത കാലത്തേക്ക് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുക പതിവാണ് . വക്കീലന്മാർ അല്ലേ ! ഇതിലും എന്തേലും ഒക്കെ കണ്ടുപിടിക്കുമല്ലോ . ഡെപ്പോസിറ് ചെയ്ത തുക FD ആയി കിടക്കുന്നതു withdraw ചെയ്യാൻ എതേലും കാരണം ഒക്കെ ഉണ്ടാക്കി FD release ചെയ്യാൻ ഹർജി ഫയൽ ചെയ്യും . കല്യാണം , കടം , ജപ്തി , ചികിത്സ തുടങ്ങിയ പല കാരണങ്ങളും നിരത്തി കൊടുക്കുന്ന ഹർജികൾ എല്ലാം തന്നെ തള്ളി കൊണ്ടായിരുന്നു പുതിയ ജഡ്ജിന്റെ ഭരണ പരിഷ്‌കാരം . ഇനി എങ്ങാനും ആരേലും അങ്ങിനെ ഹർജി ഫയൽ ചെയ്താൽ അത് തള്ളുന്നതിനുള്ള കാരണങ്ങൾ ഇദ്ദേഹം തന്നെ കണ്ടെത്തും .

ഇൻഷുറൻസ് ഭാഗം വക്കീലന്മാരും വാദി ഭാഗം വക്കീലൻമാരും ചേർന്ന് നടത്തുന്ന സെറ്റിൽമെന്റ് വരെ ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി . സെറ്റിൽമെന്റ് ഹിയറിങ് പോലും 302 കേസ് നടത്തുന്ന പോലെ ആയി എന്ന്‌ പറയിപ്പിക്കുന്ന അവസ്ഥ വരെ എത്തി. ഉച്ചക്ക് ശേഷം ഒരാളനക്കം പോലും ഇല്ലാതിരുന്ന കോടതി വൈകുന്നേരം 6 മണി ആയാലും പിരിയാത്ത സ്ഥിതിയായി. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കേസുകൾ ബിസിനസ് ആയി കണ്ട വക്കീലന്മാരെ ആണ്. ഒരു കേസ് പോലും തീർപ്പാകാത്ത അവസ്ഥ. ഇഞ്ചുറി സെര്ടിഫിക്കറ്റിൽ ഡോക്ടർസ് കോറിയിടുന്ന ഇഞ്ചുറി ഡീറ്റെയിൽസ് കോടതിയിൽ വായിക്കണം. എങ്ങാനും തെറ്റിപ്പോയാൽ നാണം കെടുത്തുന്ന രീതിയിൽ ഉള്ള ശകാരം. ഇൻവെസ്റ്റ്മെന്റ് ധാരാളം ഉള്ളതുകൊണ്ട് തിരിച്ചു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ഇത് MACT ഒരു ഇൻസ്റ്റ്മെന്റ് ആയി കണ്ട വകീലാന്മാരുടെ നേരെ മാത്രെമേ ഉള്ളു കേട്ടോ. അവർ ഒന്നും തിരിച്ചു പറയില്ല എന്ന് ജഡ്ജിനു നന്നായി അറിയാം. എന്നാൽ നല്ല പ്രാക്റ്റീസ് ഉള്ള വക്കീലന്മാർ ഒന്നും തന്നെ ഈ കോടതിയിൽ വരാരും ഇല്ല. അവരൊക്കെ ജുനിയർസ്‌നെ മാത്രെമേ ഈ കോടതിയിലേക്ക് അയക്കാറുള്ളു. എന്തിനു പറയുന്നു … വകീലന്മാർ ഏതെങ്കിലും അബദ്ധം ഒക്കെ പറഞ്ഞ് മൂപ്പർക്ക് മെഴുകാനുള്ള അവസരം ഉണ്ടാക്കി കൊടിക്കുകയും ചെയ്യും. പിന്നെ ഒരു അര മണിക്കൂർ ജഡ്ജിന്റെ പ്രസംഗം ആയിരിക്കും.

അന്ന് ബാലു വക്കീലിന്റെ ദിവസം ആയിരുന്നു. അപകടത്തിന്റെ രത്‌നചുരുക്കം പറഞ്ഞു ഫലിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു മൂപ്പർ . “മൈ ക്ലയന്റ് വാസ് റൈഡിങ് എ ബൈക്ക് ആൻഡ് സഡന്റ്‌ലി …..എൻ അനിമൽ ജംപ്‌ഡ്‌ അക്രോസ്സ് ദി റോഡ് യുവർ ഓണർ.” ബൈക്ക് ഓടിക്കുമ്പോൾ ഒരു ആട് വന്നു റോഡ് ക്രോസ് ചെയ്തതിനാൽ ബൈക്ക് ആക്സിഡന്റ് ആയി എന്ന് പറഞ്ഞു പിടിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു പാവം . എങ്ങനെ ആലോചിച്ചിട്ടും ആടിന് ഇംഗ്ലീഷ് എന്താണെന്നു പറയാൻ പറ്റുന്നില്ല. ജഡ്ജ് ആണേൽ കുറച്ചു ദേഷ്യത്തിൽ ആണ് താനും. “ഡിയർ കൗൺസിൽ …പ്ളീസ് എക്സ് പ്ലെയിൻ എബൌട്ട് ദി ആക്സിഡന്റ്” ….”എസ് യുവർ ഹോണർ” …”മൈ ക്ലയന്റ് വാസ് റൈഡിങ് എ ബൈക്ക് ..സഡന്റ്‌ലി…..ആൻ ആനിമൽ”.. …”വാട്ട് അനിമൽ ഇറ്റ് വാസ് ? ജഡ്ജിന്റെ ചോദ്യം ഉടൻ വന്നു. “വല്ല പുലിയോ മറ്റോ ആണോ വക്കീലേ”? മൂപ്പർ കളിയാക്കൽ തുടങ്ങാൻ ഉള്ള ഭാവത്തിൽ ആണെന്ന് തോന്നുന്നു. ബാലു വക്കീൽ ഒന്ന് പാളി പോയി. എങ്ങനെ ശ്രമിച്ചിട്ടും ആട് എന്നതിന്റെ ഇംഗ്ലീഷ് വായിൽ വരുന്നില്ല. “ആൻ അനിമൽ യുവർ ഓണർ” “ഡോണ്ട് യു അണ്ടർസ്റ്റാൻഡ് മൈ ക്വസ്റ്റൺ ? വാട്ട് അനിമൽ ഇറ്റ് വാസ്” ? “ഇവിടുത്തെ വകീലാന്മാർ അല്ലെ ? ദിനോസർ വരെ റോഡിൽ വന്നു എന്നൊക്കെ പറയും”.. “സൊ ആൻസർ മൈ ക്വസ്റ്റൺ ആൻഡ് റസ്റ്റ് യുവർ കേസ്” പാവം ബാലു വക്കീൽ വല്ലാതെ നേർവസ് ആയി പോയതോണ്ട് ആണോ ..അതോ ഗുളികൻ നാക്കിൽ കയറിയതാണോ ….”എ മട്ടൺ അനിമൽ ജംപ്ഡ് അക്രോസ് ദി റോഡ് യുവർ ഓണർ “….കോടതി മുഴുവൻ ചിരി പരന്നു. അന്നത്തെ ഉപദേശവും പ്രസംഗവും ഒരു മണിക്കൂർ നീണ്ടു ….

മറ്റൊരു ദിവസം ഒരു സെറ്റൽമണ്ട് രംഗം ….വക്കീലിന്റെ മെഡിക്കൽ ബില്ലിന്റെ കൂട്ടത്തിൽ ചായയും ദോശയും കഴിച്ചതിന്റെ ബില്ല്‌ .. അങ്ങിനെ എന്തെങ്കിലും ഓരോ കാരണങ്ങൾ കിട്ടുന്നത് കൊണ്ട് ജഡ്ജ് ഹാപ്പി .
ഈയുള്ളവനും കിട്ടി ഒരു ദിവസം. എന്റെ കക്ഷിയുടെ മകളുടെ കല്യാണം ആണ്. FD ആയികിടക്കുന്ന പൈസ റീലിസ് ചെയ്യാനുള്ള ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കേസിന്റെ പേര് വിളിച്ചു. “അപ്ലിക്കേഷൻ ഫയൽഡ്‌ ഫോർ റിലീസിംഗ് ദി FD യുവർ ഓണർ”. “ഹിസ് ഡോട്ടേഴ്‌സ് മാര്യേജ് ഈസ് ഫിക്സഡ് നെസ്റ്റ് മന്ത്”. “ആൻഡ് മാര്യേജ് ഇൻവിറ്റേഷൻ ഈസ് ആൾറെഡി ഫയൽഡ്” “ഓക്കേ കക്ഷിയെ വിളിക്കു”. ഒരു ഇരയെ കിട്ടിയ സന്തോഷത്തോടെ ജഡ്ജ് തുടർന്നു. പാവം ശിവൻ ചേട്ടൻ ….ഞാൻ പ്രത്യേകം എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാലും കോടതിയല്ലേ …ആരായാലും ഒന്ന് പേടിക്കുമല്ലോ. “എന്താണ് നിങ്ങൾക്കു പൈസക്ക് അത്യാവശ്യം” ..മൂക്കിൻന്മേൽ തുമ്പത്തായി ഇരിക്കുന്ന കണ്ണടക്കു മുകളിലൂടെ നോക്കികൊണ്ട്‌ ജഡ്ജ് കക്ഷിയെ നോക്കി …”മോൾടെ കല്യാണമാണ് സാറേ”. “പേര് പറ” “ശിവൻ”. “മുഴുവൻ പേര് പറ” ചോദ്യത്തിന്റെ ഭാവം ഒന്ന് മാറി ..വിറച്ചു കൊണ്ട് ശിവൻ ചേട്ടൻ പറഞ്ഞു “തറയിൽ ശിവൻ” ….”നിങ്ങള് തറയിലോ തലയിലോ എന്നല്ല …മുഴുവൻ പേര് എന്നാണ് ചോദിച്ചത്”? . ശിവൻ ചേട്ടന്റെ ഗ്യാസ് മുഴുവൻ പോയി. പിന്നെ എന്റെ നേരെ ആയി ജഡ്ജിന്റെ മുഴുവൻ ദേഷ്യം. ശിവൻ ടി എസ് എന്നതാണ് ബാങ്ക് പാസ്സ്‌ബുക്കിൽ പേര് …അത് പറഞ്ഞില്ല എന്നതാണ് കുറ്റം. “സോറി യുവർ ഓണർ ..ഹി ഈസ് ബിറ്റ് നേർവസ് ..കൈൻഡ്‌ലി അല്ലോ ദി അപ്ലിക്കേഷൻ”. പറ്റാവുന്ന രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയിട്ടും ഒന്നും നടന്നില്ല. “പെറ്റിഷനെർ ഇൻഫോംഡ് ഹി ഡസിന്റ് ഹാവ് ഇനിഷ്യൽസ് ഇൻ ഹിസ് നെയിം സൊ ബ്രിങ് ഡോക്യുമെന്റ് ടു പ്രൂവ് ദി നെയിം” ….പ്രസംഗം ഉപദേശവും പിന്നീട് എനിക്കിട്ടായി. “കോടതിയുടെ സമയം കളയാൻ ഓരോ ഹർജിയും ആയി വന്നോളും” “കോമൺ സെൻസ് വേണം” “വക്കീലും കൊള്ളാം” പ്രസംഗം നിർത്താനുള്ള ഭാവം ഇല്ലാ എന്ന് വന്നപ്പോൾ.. രണ്ടും കല്പിച്ചു “പ്ളീസ് മൈൻഡ് യുവർ ലാംഗ്വേജ് യുവർ ഹോണർ ” എന്നായി ഞാൻ. അത് ജഡ്ജിനു കുറച്ചു കൊണ്ട് എന്ന് എനിക്ക് മനസിലായി. ഒറ്റ ഏറാണ് ഫയൽ ബെഞ്ച് ക്ലർക്കിനു അടുത്തേക്ക്. അത് എന്റെ മുഖത്തേക്ക് എറിഞ്ഞ പോലെ ആണ് എനിക്ക് തോന്നിയത്. ഒരു വല്ലാത്ത ഇൻസൽട്ട് ആയി അത് എനിക്ക്. അങ്ങിനെ വിടാൻ പറ്റുമോ? രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഒരു അഡ്വാൻസ് ഹിയറിങ് അപ്ലിക്കേഷൻ ആയി ഞാൻ വീണ്ടും രംഗത്തിറങ്ങി. സീനിയർ വക്കീലും ഫുൾ സപ്പോർട്ട് ആയിരുന്നു. ഇത്തവണ കക്ഷിയുടെ എലെക്ഷൻ ഐഡി കോപ്പി കൂടെ വച്ചാണ് ഞാൻ ഹർജി ഫയൽ ചെയ്തത്. എന്റെ കക്ഷിക്ക്‌ ഇനിഷ്യൽസ് ഇല്ല ..തറയിൽ ശിവൻ എന്നാണ് യഥാർത്ഥ പേര് തെളിവിനായി എലെക്ഷൻ id കോപ്പി വച്ചിട്ടുണ്ട് എന്നായിരുന്നു എന്റെ വാദം. എന്റെ മുഖത്തു പോലും നോക്കാതെ എന്തോ കുത്തിക്കുറിച്ചു പതിവുപോലെ ഫയൽ ബെഞ്ച് ക്ലർക്കിനു എറിഞ്ഞു കൊടുത്തു. എന്തയാലും ആ സംഭവത്തിനു ശേഷം എനിക്ക് നല്ല കോളായിരുന്നു. എല്ലാ ഗുമസ്തന്മാരും എന്നെ ഫയൽ ഏല്പിക്കാൻ തുടങ്ങി ഒരു കേസിനു 100-200 രൂപ വച്ച് വരുമാനം കിട്ടി. FD release ന് പൈസ കൂടും.

ഏറ്റവും കൂടുതൽ ജഡ്ജിന്റെ പഴി കേട്ടതിന്റെ അവാർഡ് pk ജോസ് വകീലിനു ഉള്ളതാണുട്ടോ. ജോസ് വക്കീലിന് കുറെ MACT ഫയലുകൾ ഉള്ളതുകൊണ്ട് തന്നെ എന്ത് പറഞ്ഞാലും ഒന്നും തിരിച്ചു പറയുകയും ഇല്ല. എന്തേലും പറഞ്ഞാൽ അത് വിധി പറയുന്നതിന്റെ തുകയെ ബാധിക്കുമോ എന്നാണ് പേടി . ഒരു ദിവസം ഒരു ദിവസം സാക്ഷി വിസ്താരം നടക്കുകയാണ്. ജോസ് വക്കീൽ ആണ് എവിഡൻസ് എടുക്കുന്നത്. വിസ്താരത്തിനിടെ അപകട സമയം തെറ്റി പറഞ്ഞ കക്ഷിയെ വഴക്കു പറഞ്ഞാണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ അത് ജോസ് വക്കീലിന്റെ നേരെ ആയി. ഉപദേശവും, പ്രസംഗവും സഹികെട്ട ജോസ് വക്കീൽ ഒരു ദിവസം അവധിക്കു കേസ് വക്കാവോ എന്ന് കെഞ്ചികൊണ്ടിരിക്കുന്നു. ജഡ്ജ് കക്ഷിയോടായി….”നിങ്ങൾക്ക് 2 അപകടമാണ് സംഭവിച്ചത്”. “അല്ല സാറെ എനിക്ക് ഒരു അപകടമേ സംഭവിച്ചിട്ടുള്ളൂ” വിറയാർന്ന സ്വരത്തിൽ കക്ഷി പറഞ്ഞൊപ്പിച്ചു. ജഡ്ജ് വിടാൻ ഉള്ള ഭാവം ഇല്ല. ‘ “അല്ല! നിങ്ങൾക്കു 2 അപകടം തന്നെയാണ് സംഭവിച്ചത്”. ഒന്നും മനസിലാകാതെ നിന്ന കക്ഷിയെയും കോടതിയിൽ ഉള്ള എല്ലാവരെയും ഞെട്ടിപ്പിച്ചു കൊണ്ട് ജഡ്‌ജ്‌ വീണ്ടും … “നിങ്ങൾക്കു 2 അപകടം തന്നെയാണ് ഉണ്ടായതു”. “ആദ്യത്തേത് വാഹനാപകടം” …”രണ്ടാമത്തേത് ഈ വക്കീലിനെ തെരഞ്ഞെടുത്തതും”….

Posted in Uncategorized | Leave a comment

പഞ്ചാരവണ്ടി

മംഗലാപുരം കോയമ്പത്തൂർ പാസ്സഞ്ചർ ട്രെയിനിന് പഞ്ചാരവണ്ടി എന്നൊരു പേരുണ്ടെന്ന് ആദ്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. രാവിലെ 8.40 ന് മംഗലാപുരത്തു നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ “കൈ കാണിച്ചാൽ വരെ നിർത്തി ആളെ കേറ്റും” എന്ന് സീനിയർസ് തമാശക്ക് പറയുന്നത് മുൻപ് കേട്ടിട്ടുണ്ട് . തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ മംഗലാപുരത്തും കാസർകോടും പഠിക്കുന്ന ഭൂരിഭാഗം പേരും അവധിക്കു നാട്ടിലേക്കു പോകാൻ ഈ വണ്ടിയെ ആണ് ആശ്രയിച്ചിരുന്നത് . കാരണങ്ങൾ പലതാണ് . ഒന്നാമത്തേത് ഇതിന്റെ കുറഞ്ഞ യാത്രാ നിരക്കുതന്നെ ആയിരുന്നു. കൂടാതെ ധാരാളം ജനറൽ കംപാർട്മെന്റ് ഉള്ള വണ്ടി ആയതുകൊണ്ടു തന്നെ റിസർവേഷൻ ഇല്ലാതെ തന്നെ എല്ലാവര്ക്കും എളുപ്പം സീറ്റ് കിട്ടും . മംഗലാപുരത്തും കർണാടകയിലെ മറ്റു പരിസരപ്രദേശങ്ങളിലും ഉള്ള കോളേജുകളിൽ മലയാളികൾ തിങ്ങി പഠിക്കുന്ന കാലം . എണ്ണി ചുട്ട അപ്പം പോലെ വീട്ടിൽ നിന്നും അയച്ചു കിട്ടുന്ന കിട്ടുന്ന പ്രതിമാസ സംഖ്യ ആദ്യത്തെ ആഴ്ച തന്നെ തീരും ! ഓണത്തിനും ക്രിസ്മസിനും ദീപാവലിക്കും ഒക്കെ നാട്ടിലേക്കു പോണേൽ പിന്നേ ഈ വണ്ടി തന്നെ ശരണം. ആകെ ഉള്ള കുഴപ്പം രാവിലെ മംഗലാപുരത്തുനിന്നും പുറപ്പെട്ടാൽ എല്ലാ സ്റ്റേഷനിലും നിർത്തിയേ പോകൂ എന്നതാണ് . എന്നാൽ അതൊരു അനുഗ്രഹം ആയി കൊണ്ട് നടന്നിരുന്ന ചിലരാണ് ഈ വണ്ടിക്കു പഞ്ചാരവണ്ടി എന്ന പേര് നൽകിയത്. “ഒരു വണ്ടി നിറയെ സുന്ദരന്മാരും സുന്ദരിമാരും” “ഇതിനെ പിന്നെ പഞ്ചാരവണ്ടി എന്നല്ലാതെ എന്താടാ വിളിക്കേണ്ടത് ? കൂട്ടത്തിലെ കോഴി മൊഴിഞ്ഞു . മധ്യ കേരളത്തിലോട്ടുള്ള ഭൂരിഭാഗം പേരും പ്രത്യേകിച്ചും സ്റ്റുഡന്റസ് ഈ വണ്ടി തന്നെയാണ് തെരെഞ്ഞെടുക്കാറ് . എന്നാൽ കോട്ടയം, കൊല്ലം തിരുവനന്തപുരം പോകേണ്ടവർ മലബാർ എക്സ്പ്രസും പരശുറാം എക്സ്പ്രസും ആണ് കൂടുതൽ ആശ്രയിക്കുന്നത്.

അന്നത്തെ ട്രെയിൻ യാത്ര എല്ലാം തന്നെ വളരെ രസകരമായിരുന്നു . പാട്ടും പാടി സീറ്റിന്റെ അരികത്തുള്ള തടിപ്പാളി തബല ആക്കികൊണ്ടുള്ള ഗാനമേള ആണ് മെയിൻ നേരം കൊല്ലി. ആൺകുട്ടികളും പെൺകുട്ടികളും കൈ കൊട്ടി പാടി ഉല്ലസിച്ചുള്ള യാത്ര. ചീട്ടുകളി വേറെ , ഇടയ്ക്കു ഉമ്മാണിയുടെ മിമിക്രി പ്രകടനവും ഉണ്ടാകും. ഉമ്മാണി ആളൊരു രസികൻ ആയിരുന്നു . ഒന്നാംവര്ഷം കോളേജിൽ ഏറ്റവും കൂടുതൽ റാഗിങ് കിട്ടിയിട്ടുള്ളത് ഉമ്മാണിക്കാണ്. കാരണം ഉമ്മാണി രസികൻ ആണ് എന്നുള്ളത് തന്നെയാണ് . ഈ പാട്ടും മിമിക്രിയും മറ്റും ഉമ്മാണിയെ സീനിയർന്നു ഏറ്റവും പ്രിയപ്പെട്ടവൻ ആക്കിയിരുന്നു . ഉമ്മാണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റാഗിങ്ങ് എനിക്കാണ് കിട്ടിയിട്ടുള്ളത് . ആദ്യമൊക്കെ റാഗിങ് പേടി ആയിരുന്നെങ്കിലും പിന്നെ പിന്നെ ഞാനും ഉമ്മാണിയും റാഗിങ് എന്ന സംരംഭവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. റാഗിങ്ങ് എന്ന് പറഞ്ഞാണ് സീനിയർസ് നമ്മളെ കൊണ്ട് പോകുന്നതെങ്കിലും അവരെ രസിപ്പിച്ചു കയ്യിൽ എടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഉമ്മാണിക്ക്. അത് കഴിഞ്ഞാൽ പിന്നേ സീനിയർസ് നല്ല കൂട്ടു ആകും . നല്ല ഭക്ഷണം ഒക്കേക്കിട്ടും. ഹോസ്റ്റലിലെ വേലായുധൻ ചേട്ടന്റെ ഭക്ഷണം കഴിച്ചു മടുത്ത ഞങ്ങൾക്ക് ഇതൊരു ആശ്വാസമാണ് താനും . ഈ ടെക്‌നിക് എന്നെ പഠിപ്പിക്കുന്നത് ഉമ്മാണി ആണ്. അങ്ങിനെ ഞാനും ഉമ്മാണിയുടെ വഴിയേ പതിയെ നീങ്ങാൻ തുടങ്ങി . അക്കാലത്തു ഹോസ്റ്റലിൽ നിന്നും കോളേജിലേക്കല്ലാതെ ആരും പുറത്തിറങ്ങാറില്ല . പിന്നെ ഞാൻ ആയി എല്ലാര്ക്കും വേണ്ടി സാധനങ്ങൾ വാങ്ങാൻ പുറത്തു പോകുന്നത് . ഏതെങ്കിലും സീനിയർസ് കണ്ടാൽ അന്നത്തെ കാര്യം കുശാൽ. ആദ്യമൊക്കെ കുറച്ചു റാഗിങ് ഉണ്ടെങ്ങിലും അതൊക്കെ അനുസരിച്ചു നിന്നാൽ പിന്നേ മൂക്കറ്റം തിന്നേം കുടിക്കേം ചെയ്യാം . ആ ഉമ്മാണി ഗുരുവും ഉണ്ട് യാത്രയിൽ… കൂടെ തൃശ്ശൂർക്കാരൻ എന്ന് വിളിക്കുന് സുഹൃത്തും, തൃശ്ശൂർക്കാരൻ ഒരു കവി ആണ്. തൃശ്ശൂർക്കാരന്റെ വീട് കാണാനും രണ്ടു ദിവസം അവിടെ താമസിക്കാനും കൂടെ സാബുവും സാജുവും കൂടെ പോരുന്നുണ്ട്. സാബുവും സാജുവും ബന്ധുക്കൾ ആണ് . കണ്ണൂരിലെ ഏതോ കുഗ്രാമത്തിൽ നിന്നും വരുന്നവർ ആയതോണ്ട് നാടും നഗരവും കാണാൻ വരുന്നതാണെന്നാണ് തൃശ്ശൂര്കാരൻറെ ഭാഷ്യം. എനിക്കും ഇവന്മാരുടെ പല ചെയ്തികൾ കാണുമ്പൊൾ അങ്ങിനെ തോന്നാറുണ്ടെങ്കിലും എല്ലാം മനസ്സിൽ ഒതുക്കികൊണ്ടു തലയാട്ടി.

മംഗലാപുരം സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ പഞ്ചാരവണ്ടിക്കുള്ള വിദ്യാർത്ഥികളുടെ തിരക്ക് കാണാൻ കഴിഞ്ഞു . ഭൂരിഭാഗം പേരും ഉഡുപ്പി, മണിപ്പാൽ പഠിക്കുന്നവർ. അക്കാലത്തു ഇന്ത്യയുടെ യൂണിവേഴ്സിറ്റി ടൌൺ എന്നറിയപ്പെട്ടിരുന്ന മണിപ്പാലിൽ നിന്നും കേവലം 3-4 കിലോമിറ്റർ മാത്രം ദൂരെ ആയിരുന്നു ഞങ്ങളുടെ കോളേജ്. കോളേജിലെ തന്നെ പലരും മുൻപേ തന്നെ സീറ്റ് പിടിച്ചു തയ്യാറായി ഇരുപ്പാണ്.

മംഗലാപുരം പാലം കഴിഞ്ഞപ്പോൾ തന്നെ പാട്ടും കൂത്തും കവിതയും തുടങ്ങി. “കാട്ടിൽ പോണ വഴിയേത് കാട്ടിത്തരുവാനാരുണ്ട്”…..തൃശ്ശൂര്കാരൻ തൊണ്ട കീറി പാടിത്തുടങ്ങി ……പിന്നീടങ്ങോട്ട് 70 കളിലെയും 80 കളിലെയും പാട്ടുകളും കവിതകളും കൊണ്ട് അരങ്ങു കൊഴുത്തു. വണ്ടി മെല്ലെ കാസർകോട് എത്താറായി ..യാത്രക്കാരെല്ലാം ഞങ്ങളുടെ കൂപ്പക്ക് ചുറ്റും കൂടിനിന്നു പ്രോത്സാഹനം തരുന്നത് ചിലർക്ക് അലോസരം ഉണ്ടാക്കി എന്ന് പറയാതെ വയ്യ ! വണ്ടിക്ക് പഞ്ചാരവണ്ടി എന്ന് പേരുകൊടുത്ത കൂട്ടർ ..അവർ അവരുടെ പരിപാടി ആയി അടുത്ത കൂപ്പ ലക്ഷ്യമാക്കി നീങ്ങി . “എടാ കാസര്കോടുനിന്നും പിള്ളേര് കുറെ കേറാനുണ്ട് വേണേൽ പോരെ” കൂട്ടത്തിൽ ഉള്ള സുഹൃത്തിനു കേരളത്തിലുള്ള ഏതൊക്കെ കോളേജിലെ പിള്ളേർ വണ്ടിയിൽ കേറും എന്ന് നല്ല നിശ്ചയമായിരുന്നു . കാസർകോട് ചട്ടം ചാലിൽ ഉള്ള അവന്റെ ചില സുഹൃത്തുക്കളെ പറ്റി അവൻ പറഞ്ഞത് ഞാൻ ഓർത്തു . എന്റെ ഏരിയ അതല്ലായിരുന്നത് കൊണ്ടും , ഉമ്മാണിയും, യദുവും പാൻട്രിയിൽ ഉള്ള ചേട്ടന്മാരെ ആഘോഷക്കമ്മറ്റിക്ക് (പേര് ഒറിജിനൽ അല്ല ) ചട്ടം കെട്ടിയിട്ടുള്ളത് അറിയാവുന്നതു കൊണ്ടും സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു. പാൻട്രിയിലേക്കു പോണേൽ കുറെ പുറകോട്ടു പോണം . അവിടുത്തെ ചേട്ടന്മാർ ഒക്കെ പോളിയാണ് . കട്ലറ്റ് , ബോണ്ട മുതലായ കടികൾ ചൂടോടെ കിട്ടും അവിടെ. “അവിടെനിന്നും എന്തും കിട്ടും” എന്നാണ് തൃശൂർകാരന്റെ ഭാവം. ആകെ ഉള്ള കുഴപ്പം വൃത്തി കുറവാണ് എന്നത് മാത്രം …ഏതായാലും ലോകോളജ് ഹോസ്റെലിനേക്കാൾ ഭേദം തന്നെ . പ്ലാസ്റ്റിക് ഗ്ലാസ് മാത്രമേ ഉണ്ടാകൂ! അതായിരുന്നു സുരാഗ് എന്ന സുഹൃത്തിന്റെ സങ്കടം . അവനു അത് പറ്റും . സ്വന്തമായി നാട്ടിൽ ഹോട്ടലും മറ്റും ഒക്കെ ഉള്ള പാർട്ടി ആണ് . അവനൊക്കെ എന്തും ആകാല്ലോ . ഉമ്മാണിക്കും യദുവിനും , തൃശ്ശൂര്കാരനും ഇതൊക്കെ എന്ത്. “പ്ലാസ്റ്റിക് ഗ്ലാസിൽ, പ്രത്യേകിച്ച് റയിൽവെയുടെ ഗ്ലാസിൽ കുടിക്കുമ്പോൾ മുകളിലെ വായ്‌വട്ടം ഉള്ള അറ്റത്തു രണ്ടു വിരലുകൊണ്ട് മാത്രം പിടിക്കണം എന്നിട്ടു ഉള്ളം കയ്യുകൊണ്ട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തലോടി വേണം ഗ്ലാസ് പിടിക്കാൻ ..നടുക്ക് പിടിച്ചാൽ അവിടം കുഴിഞ്ഞു വെള്ളം താഴെ പോകും” തൃശ്ശൂർക്കാരൻ ഉപദേശം തുടങ്ങി . പാൻട്രിയിലെ ചേട്ടന്മാർ പരിപ്പുവടക്കൊണ്ടും കട്ലറ്റ്കൊണ്ടും സ്നേഹം കാണിക്കാൻ തുടങ്ങി . ഞങ്ങൾ തിരിച്ചു ഗ്ലാസ് കൊണ്ടും ! കണ്ണൂർ ആയിക്കഴിഞ്ഞാൽ കൂട്ടത്തിലെ പലരും ഇറങ്ങി തുടങ്ങും. സമയം കുറവാണു …പാൻട്രി വാതിൽ അടച്ചു കൊണ്ടാണ് കലാപരിപാടി . ആരോ കാര്യമായി വാതിലിൽ തട്ടുന്നുണ്ട് . പഞ്ചാര പണിക്കു പോയ സുഹൃത്ത് ഓടി കിതച്ചു വന്നിരിക്കുകയാണ് . “എന്നെ കൂട്ടാതെ വന്നു അല്ലേ” എന്ന പരിഭവം പാൻട്രി ചേട്ടന്മാരുടെ സ്നേഹത്തിനു മുന്നിൽ അലിഞ്ഞില്ലാതെ ആയി . കലാപരിപാടികൾ പെട്ടെന്ന് തന്നെ എല്ലാം അവസാനിപ്പിച്ചു ..”അടുത്തത് കാലിക്കറ്റ്, പിന്നെ ഷൊർണുർ ആണുട്ടോ ” വേണേൽ ആദ്യം പറയണേ” എന്ന് പാന്ററി ചേട്ടൻ . “ഷൊർണുർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് തന്നെ അപ്സര ഉണ്ടേ” എന്ന ഓര്മപെടുത്തലും. ഞാൻ കുറ്റിപ്പുറം ഇറങ്ങും എന്നുള്ളത് കൊണ്ട് നിർദ്ദേശം ഞാൻ വകവെച്ചില്ല . പാട്ടിനുള്ള മൂടൊക്കെ പോയി . ചീട്ടുകളിയും ഉറക്കവുമൊക്കെ ആയി കണ്ണൂർ കഴിഞ്ഞു . കൂട്ടത്തിലെ ഓരോരുത്തർ ആയി ഇറങ്ങി തുടങ്ങി. കാലിക്കറ്റ് ആയപ്പോഴാണ് കുറച്ചു പെൺകുട്ടികൾ കയറിയത് . കാലിക്കറ്റ് ലോ കോളേജിൽ പഠിക്കുന്നവർ ആണ് . കൂട്ടത്തിലുള്ള രണ്ടു പേർ പെട്ടെന്ന് ഞങ്ങളോട് കൂട്ടായി . അവരും ഞങ്ങളെ പോലെ നിയമ വിദ്യാർഥികൾ ആയതുകൊണ്ടാണോ എന്നറിയില്ല ചീട്ടുകളിക്കാനും , പാട്ട് പാടാനും എന്തിനും കട്ടക്ക് സപ്പോർട്ട് . നമുക്ക് അവരെ തത്കാലം നീബ, വർഷ എന്ന് വിളിക്കാം . നീബയുടെ വീട് തൃശൂർ ടൗണിൽ തന്നെയാണ് . വർഷ വടക്കാഞ്ചേരിയും .പഞ്ചാരകുട്ടന്റെ സുഹൃത്തുക്കൾ എല്ലാരും ഇറങ്ങിയത്പോയത് കൊണ്ടാണോ അതോ മൂപ്പർക്ക് താനൂർ സ്റ്റേഷനിൽ ഇറങ്ങേണ്ടത് കൊണ്ടാണോ എന്നറിയില്ല തിരിച്ചു വന്നു വർഷയുടെ അടുത്ത് ഇരുപ്പുറപ്പിച്ചു . യദു നീബയ്ക്കടുത്തും …”കണ്ടില്ലേ ..ശരിയാ! ഇതു പഞ്ചാരവണ്ടി തന്നെ” ഉമ്മാണി കാതിൽ മന്ത്രിച്ചു. എനിക്കും അങ്ങിനെ തോന്നി. വണ്ടി താനൂർ എത്തി . മൂപ്പര് ഇറങ്ങുന്ന ലക്ഷണമൊന്നും കാണാൻ ഇല്ല . വർഷയുമായി കൂലംകഷമായ ചർച്ചയാണ് ..യദുവാണേൽ നീബയുമായും. തൃശ്ശൂര്കാരനും ഞാനും മുഖത്തോടു മുഖം നോക്കി …രണ്ടുപേരുടെയും മനസ്സിൽ ഷൊർണുർ അപ്സര മിന്നി തിളങ്ങി വന്നു . പക്ഷെ എനിക്ക് കുറ്റിപ്പുറത്താണ് ഇറങ്ങേണ്ടത് . ടിക്കറ്റും അതുവരെയെ ഉള്ളു താനും . താനൂരിൽ ഇറങ്ങേണ്ടവൻ ഇതാ ഇരിക്കുന്നു . എന്നാ പിന്നേ ..തൃശൂർ ഇറങ്ങിയാലും വീട്ടിലേക്കു പോകാമല്ലോ …കയ്യിലെ കാശൊക്കെ കഴിഞ്ഞു എങ്കിലും എല്ലാം എണ്ണിപറക്കി പാൻട്രി ചേട്ടന്റെ അടുത്ത് പോയി . പഞ്ചാരവണ്ടി ഷൊർണുർ നിന്നും കോയമ്പത്തൂർ ആണ് പോകുന്നത് . അതുകൊണ്ടു തന്നെ ഞങ്ങൾ എല്ലാര്ക്കും അവിടെ ഇറങ്ങി കണക്ഷൻ ട്രെയിൻ പിടിച്ചു വേണം തൃശൂർ പോകാൻ . ഷൊർണുർ കുറച്ചു അധികസമയം കിട്ടും എന്നത് യദുവിനും പഞ്ചാരകുട്ടനും സന്തോഷമേകി . പാൻട്രിയിലെ ചേട്ടനെ കാണാൻ വൈകുന്നതുകൊണ്ടുള്ള വിഷമം ഉമ്മാണിയുടെ മുഖത്ത് പ്രകടമായിരുന്നു . എന്നിരുന്നാലും എല്ലാം നന്നായി തന്നെ കലാശിച്ചു ..പാൻട്രിയിലെ ചേട്ടന്മാർ പൊളിയാണെന്നു ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ …എല്ലാരും കൂടി കണക്ഷൻ ട്രെയിനിലോട്ടു കയറി . ടിക്കറ്റ് ഇല്ല എന്നോർത്തപ്പോൾ ഒരു ചെറിയ പേടി ..”പിന്നേ ..അതൊന്നും കുഴപ്പം ഇല്ലന്നേ” ചെക്കിങ് ഒന്നും ഉണ്ടാവില്ല” യദുവുമായി കുറുങ്ങി കൊണ്ടിരുന്ന നീബ ധൈര്യം തന്നു. ഉമ്മാണിയുടെ കൂടെ കുറച്ചു ബിസി ആയിപോയതോണ്ട് വർഷ എവിടെയാണ് ഇറങ്ങിയത് അറിഞ്ഞില്ല . പൂങ്കുന്നം എത്താറായപ്പോൾ അതാ വരുന്നു TTE. എനിക്കും പഞ്ചാരകുട്ടനും ടിക്കറ്റ് ഇല്ല . പിടിച്ചാൽപുലിവാലാകും .പൂങ്കുന്നത്തു വണ്ടി നിർത്തിയതാണോ അതോ ക്രോസിങ് ആയിരുന്നോ എന്നോർമ്മയില്ല .തൃശൂർ ആണ് ഇറങ്ങുന്നത് എന്ന് പറഞ്ഞ നീബ പൂങ്കുന്നത്തു ചാടി ഇറങ്ങി . TTE വന്നു പഞ്ചാരകുട്ടനെ പിടിച്ചു . പാവം യദു കയ്യും കാലും പിടിച്ചു പഴ്സിൽ ഉണ്ടായിരുന്ന അവസാനത്തെ പൈസയും പെറുക്കി കൊടുത്തു മെല്ലെ പ്രശ്നത്തിൽ നിന്നും ഊരി . ഉടനെ തന്നെ തൃശൂർ എത്തിയത് നന്നായി . ബാഗും കൊണ്ട് ചാടി പുറത്തിറങ്ങി . “എന്നാലും നീബ എന്താ ഈ കാണിച്ചത്” ? യദുവിന്റെ സങ്കടം അതായിരുന്നു . എല്ലാരും തൃശൂർ ഇറങ്ങി മെല്ലെ ദിവാൻജി മൂലയിലോട്ടു നടന്നു . ആരുടെയും കയ്യിൽ പൈസ ഇല്ല. “കുഴപ്പമില്ല! പൈസ കൊണ്ടുവരാൻ ഞാൻ എന്റെ ടൗണിൽ ഉള്ള കസിനോട് പറയാം” ..ഹോട്ടലുകാരൻ മുതലാളി രക്ഷക്കെത്തി. “എന്നാലും നീബ എവിടെ” യദു പിന്നെയും ആരാഞ്ഞു …പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ വന്നു ഞങ്ങളുടെ മുന്നിൽ നിർത്തിയത്. അതാ നീബ അതിൽ നിന്നും ഇറങ്ങി വരുന്നു . പൂങ്കുന്നത്തു ഇറങ്ങി അവിടെ നിന്നും ഓട്ടോ വിളിച്ചു വന്നതാണത്രേ ..”സോറി കേട്ടോ ..എന്റെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നില്ല . അതാ അവിടെ ചാടി ഇറങ്ങിയത്” കോഴിക്കോടുനിന്നും തൃശൂർ വരെ ടിക്കറ്റ് എടുക്കാതെ വന്ന അവരാണോ കുറ്റിപ്പുറത്തുനിന്നു മാത്രം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഞങ്ങൾ ആണോ കേമന്മാർ എന്നായിരുന്നു എന്റെ ചിന്ത . എന്തായാലും നീബ കാശ് തന്നു സഹായിച്ചത് കൊണ്ട് അന്ന് എല്ലാര്ക്കും സമയത്തിന് വീട്ടിൽ എത്താൻ പറ്റി . കാശ് തിരിച്ചു കൊടുക്കാൻ ഇനിയും നീബയെ കാണാലോ എന്നോർത്ത യദുവും ഹാപ്പി.

Posted in Uncategorized | Leave a comment

ഇൻകമിങ് കാൾ

മൊബൈൽ ഫോണുകൾ നാട്ടിൽ പ്രചരിച്ചു വരുന്ന കാലം. മൊബൈൽ ഫോൺ ആദ്യമായി കണ്ടത് എന്നാണെന്നു ഓര്മയില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തിൽ അമ്മായിടെ മോന്റെ കയ്യിൽ ഉള്ള ഫോണിൽ ആണ് ആദ്യമായി ഒരു കാൾ വിളിക്കുന്നത് . ഒരു ചെറു ഇഷ്ടികയുടെ വലിപ്പമുള്ള ഫോണും കൊണ്ട് തന്റെ ടാറ്റ സുമോയിൽ വീട്ടിൽ വന്നിരുന്ന ആളെ കാണുമ്പൊൾ അത്ഭുതമാണ് തോന്നിയിരുന്നത് . പിന്നെയും കുറെ കാലം വേണ്ടിവന്നു മൊബൈൽ ഫോൺ ഒന്ന് സ്വന്തമാക്കാൻ !

ഇയിടെക്കാണ്‌ രംഗൻ വിളിക്കുന്നത് ( മമ്മൂട്ടി പടമായ നീലഗിരി കണ്ടശേഷം മൂപ്പർ മൂപ്പരെ തന്നെ വിളിക്കുന്ന പേരാണ് രംഗൻ ) “നീ ടൗണിൽ വരുമ്പോൾ ഒന്ന് വീട്ടിൽ വരണം” ഒരു കാര്യം ഉണ്ട്”. അന്ന് രംഗന്റെ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്. അന്നല്ല ! അഞ്ചാറു കൊല്ലം മുൻപേ തന്നെ അവന്റെ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട് . ഞാനും, മണിയും, അഭിയും, പിശുക്കൻ എന്ന് വിളിപ്പേരുള്ള മറ്റൊരു സുഹൃത്തും കൂടി പ്രീ ഡിഗ്രി കാലത്തു തന്നെ സ്ഥിരമായി രംഗന്റെ വീട്ടിൽ പോകാറുണ്ട് . കമ്പ്യൂട്ടറിൽ സിനിമ കാണുന്ന സുഖം ഒന്ന് വേറെ തന്നെ ! എന്തായാലും രംഗൻ വിളിച്ചപ്പോൾ ഒന്നും നോക്കാൻ നിന്നില്ല . ഉടനെ തന്നെ വണ്ടിയും എടുത്തു അവന്റെ വീട്ടിലോട്ടു വിട്ടു . മൂപ്പർക്ക് എവിടെനിന്നോ ഒരു ലാപ്ടോപ്പും മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. ദുബായിൽ ഉള്ള ഒരു സുഹൃത്ത് കൊടുത്തതാണത്രേ . അതൊന്നു ആർക്കെങ്കിലും വിൽക്കണം . ലാപ്‌ടോപ്പിന് ആൾ ആയിട്ടുണ്ട് . മൊബൈൽ ഫോണിന്റെ കാര്യം ഞാനും ഏറ്റു. എന്തെങ്കിലും കുറച്ചു പൈസ കമ്മീഷൻ കിട്ടിയാലോ എന്നോർത്തപ്പോൾ കണ്ണുമടച്ചു ആളെ ശരിയാക്കാം എന്നും പറഞ്ഞു . രണ്ടു ദിവസത്തോളം ആ ഒരു ഫോൺ എന്റെ കയ്യിൽ ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ആദ്യരാത്രി . തെറ്റിദ്ദരിക്കണ്ട! മൊബൈൽ ഫോണുമായുള്ള ആദ്യരാത്രി എന്നാണ് ഉദ്ദേശിച്ചത് ! കച്ചവടത്തിൽ രംഗന് ഉദ്ദേശിച്ച ലാഭം കിട്ടിയില്ലെങ്കിലും എനിക്ക് കമ്മീഷൻ വകയിൽ കുറച്ചു രൂപ കിട്ടി . ലോ കോളേജിൽ കോഴ്സ് എല്ലാം കഴിഞ്ഞു സപ്ളി എഴുതി നടക്കുന്ന സമയം ! കാൽ കാശ് വീട്ടിൽ നിന്നും തരാത്ത അവസ്ഥ! എന്തായാലും രംഗൻ തന്റെ ദേഷ്യം കുറച്ചു തെറികളിൽ ഒതുക്കി . അവനും എന്തോ ഉഡായിപ്പിൽ കിട്ടിയ ഐറ്റം ആയിരുന്നു അത് എന്ന് തോന്നുന്നു …എന്തായാലും അതായിരുന്നു എന്റെ ആദ്യത്തെ മൊബൈൽ . രണ്ടു ദിവസം മാത്രെമേ കയ്യിൽ ഉണ്ടായുള്ളൂ എങ്കിലും സപ്ലി എഴുതാനും , യാത്രക്കും മറ്റു വട്ടച്ചെലവുകൾക്കും എല്ലാം അതൊരു നിമിത്തം ആയി എന്ന് വേണം പറയാൻ .

പിന്നെയും കുറെ വർഷങ്ങൾ വേണ്ടി വന്നു ഒരു മൊബൈൽ സ്വന്തമായി കിട്ടാൻ ! തൃശൂർ ജില്ലാ കോടതിയിൽ ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുന്നകാലം. അന്നാണ് ആദ്യമായി ഒരു മൊബൈൽ ഫോൺ സ്വന്തമായി കിട്ടുന്നത് . ബന്ധുക്കളും സുഹൃത്തുക്കളും പലരും ഗൾഫിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ ചേട്ടൻ ആണ് ആദ്യമായി ഒരു മൊബൈൽ ഫോൺ എനിക്ക് തരുന്നത് . ഒരു ചെറിയ ആന്റിന ഒക്കെ ആയി കറുപ്പും നീലയും കലർന്ന നിറത്തോടെ ഉള്ള എറിക്‌സൺ ബ്രാൻഡ് ഫോൺ . ഗൾഫിൽ നിന്നും വെക്കേഷന് വന്ന മൂപ്പർ ഒരു ഡ്യൂട്ടി ഫ്രീയുടെ കവറിൽ ഇത് തരുമ്പോൾ ഒരിക്കലും അതൊരു മൊബൈൽ ആണെന്ന് കരുതിയിരുന്നില്ല. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഇന്നാണെങ്കിൽ ” ചേട്ടന്റെ ഒരു ഫോട്ടോ എനിക്ക് തരാമോ”. പഴ്സിൽ വെക്കാനാണ് ” എന്ന് ചോദിക്കാമായിരുന്നു. അത്രക്കും ഞാൻ കൊതിച്ചിരുന്നു ,ഒരു ഫോണിന് വേണ്ടി! പിന്നെ സിം കാർഡിനുള്ള പരക്കം പാച്ചിലായി. BSNL പ്രീപെയ്ഡ് കിട്ടാനില്ലാത്ത അവസ്ഥ. ഒരു എസ്കോട്ടൽ സിം കാർഡ് ഒപ്പിച്ചു . ഇൻകമിംഗ് കാളിനു ചാർജ് ഉള്ള കാലം ആണ് . എങ്ങാനും വല്ല കാളും വന്നാൽ കട്ട് ചെയ്തു ലാൻഡ്‌ഫോണിൽ നിന്നും തിരിച്ചു വിളിച്ചു നോക്കും . അപ്പോഴാണ് BSNL പോസ്റ്റ്പെയ്ഡ് കണക്ഷൻ നെ പറ്റി ഒരു സുഹൃത്ത് പറയുന്നത് . BSNL പ്രീപെയ്ഡ് സിം മാത്രമേ കിട്ടാൻ ബുദ്ദിമുട്ടുള്ളൂ . പോസ്റ്റ് പെയ്ഡ് ഈസി ആയി കിട്ടും. പോസ്റ്റ്പെയ്ഡ്ന് ആണേൽ ഇൻകമിംഗ് കാളുകൾ ഫ്രീ ആണ് താനും . ഒന്നും നോക്കാൻ നിന്നില്ല . അതൊരെണ്ണം ഒപ്പിച്ചു. എസ്കോട്ടെല്ലിനോട് സാമ്യമുള്ള നമ്പറും കിട്ടി . അവസാന അഞ്ചു നമ്പറുകൾ രണ്ടും ഒന്നായിരുന്നു . ഏതാണ്ട് ഈ സമയത്തു തന്നെയാണ് റിലയൻസ് ഫോണുകൾ സൗജന്യമായി കൊടുത്തുകൊണ്ട് വിപ്ലവം സൃഷ്ട്ടിച്ചത് എന്നാണ് ഓര്മ . അന്ന് ഒഴിവാക്കിയ എസ്കോട്ടൽ നമ്പർ പിന്നീട് രൂപാന്തരം പ്രാപിച്ചു ആദ്യം ഐഡിയ സെല്ലുലാർ ആയി മാറി വീണ്ടും പരിണാമം സംഭവിച്ചു വൊഡാഫോൺ ഐഡിയ ആയി എന്നാണ് അറിയാൻ കഴിഞ്ഞത് . എന്തായാലും ആ നമ്പർ എന്റെ ബന്ധുവായ ഒരു സുഹൃത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അവൻ മൊബൈൽ വാങ്ങിയപ്പോൾ എന്റെ കയ്യിൽ വെറുതെ ഇരുന്നിടുന്ന സിം അവനു കൊടുത്തതായിരുന്നു . അത് അവന്റെ പേരിൽ ആക്കിയോ എന്നൊന്നും അറിയില്ല. കോവിഡ് കാലം കഴിഞ്ഞതു നന്നായി ഇല്ലേൽ റൂട്ട് മാപ് നോക്കി പോയാൽ ചിലപ്പോ അവന്റെ ചെയ്തികൾ എല്ലാം എന്റെ തലയിൽ ഇരുന്നേനെ .

അതൊക്കെ പോട്ടെ. കുറച്ചു കാലം എസ്കോട്ടൽ സിം കാർഡ് ഉപയോഗിച്ച് നടന്ന കാലത്തെ കഥയാണ് പറയാൻ ഉദ്ദേശിച്ചത്. ഞാൻ ഒരു വക്കീൽ ഓഫീസിൽ ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുകയാണ് . രാവിലെ 9 മണിക്ക് ഓഫീസിൽ വരും അവിടെനിന്നും ഒരു പത്തുമണിയാകുമ്പോൾ കോടതിയിലേക്ക് ..11 മണിക്കാണ് കോടതി തുടങ്ങുന്നത് . ഒരു പത്തു പത്തരയ്ക്ക് തന്നെ ഞങ്ങൾ കോടതിയിൽ എത്തും . ഒന്നാം നിലയിൽ ഉള്ള Annexe എന്ന് വിളിക്കുന്ന ബാർ അസോസിയേഷൻ ഹാളിലെ ഒരു ചായയും കുടിച്ചേ ദിവസം തുടങ്ങാറുള്ളു ! പോക്കറ്റിൽ കൊള്ളാതെ പുറത്തേക്കു എപ്പോൾ വേണേലും ചാടാൻ തയ്യാറെടുത്തു നിക്കുന്ന മൊബൈൽ ഫോണും കൊണ്ട് സ്റ്റെപ് കയറി മുകളിലേക്ക് പോകുമ്പോൾ എന്നും കാണാം ഒരു വക്കീൽ തന്റെ ഫോണിൽ സംസാരിച്ചു നില്കുന്നത് ..അന്നൊക്കെ അത്ഭുതമാണ് ..ഇത്രയും സമയം മൊബൈൽ ഫോണിൽ സംസാരിക്കുകയോ ? കൂടെ ഉള്ള ബിജു വക്കീലിനോട് അത്ഭുതം പങ്കു വച്ചു ! ആൾക്കും അത്ഭുതം .എന്നാൽ ഇയാളെ പറ്റി ഒന്ന് തിരക്കാം. കോടതിയിൽ തന്നെയുള്ള മന്നവൻ എന്ന് വിളിപ്പേരുള്ള സുഹൃത്തിനോട് ചോദിച്ചു. മന്നവനെ പറ്റി പറയാൻ ആണെങ്കിൽ കുറെ ഉണ്ട് . ആളൊരു സർവ വിജ്ഞാനകോശം ആണ്. ഒരാളെ പറ്റി ചോദിച്ചാൽ വീട്ടുപേര് മുതൽ ഭാര്യാ വീട് വരെ, അവരുടെ ബന്ധുക്കളുടെ ഡീറ്റെയിൽസ് അടക്കം പറഞ്ഞു തരും. എന്തിനധികം പറയുന്നു വീടിന്റെ സർവ്വേ നമ്പർ വരെ കിട്ടും എന്നാണ് കോടതിയിലെ സംസാരം. എന്തായാലും മൊബൈൽ ഫോണിൽ സംസാരിച്ചു നിൽക്കുന്ന ആളുടെ ഡീറ്റെയിൽസ് കിട്ടി. ആളും ഒരു ജൂനിയർ അഡ്വക്കേറ്റ് ആണ് . ആളെ നമുക്ക് ‘ബാജി’ എന്ന് വിളിക്കാം. പ്രാക്ടീസ് തുടങ്ങിയിട്ടു വർഷം കുറച്ചായെങ്കിലും സ്വന്തമായി പ്രാക്ടീസ് തുടങ്ങാതെ ഇപ്പോഴും ജൂനിയർ ആയി തന്നെ തുടരുന്നു . എന്നാലും എങ്ങിനെ കഴിയുന്നു ? എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി . അന്നൊക്കെ മൊബൈൽ ഫോണിൽ കൂടുതൽ സമയം സംസാരിക്കാനേ സാധിക്കില്ല ഒരു സാധാരണക്കാരന്. ഒന്നാമത് ഇൻകമിംഗ് കാൾ ഫ്രീ അല്ല . പിന്നെ ഒടുക്കത്തെ ചാർജും ! എങ്ങാനും വല്ല ഇൻകമിംഗ് കാളും വന്നാൽ കട്ട് ചെയ്ത് അന്നെക്സിൽ ഉള്ള ലാൻഡ്‌ഫോണിൽ നിന്നും അങ്ങോട്ട് വിളിക്കുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു ഹിമാലയം പോലെ നിക്കുന്ന ലവനെ കണ്ടു അസ്സുയ തോന്നാത്തവർ ഇല്ല ..ഇത് ഒന്നും രണ്ടും ദിവസം അല്ല . എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ . എന്നും രാവിലെ എല്ലാവരും ബാർ അസോസിയേഷനിൽ വരുന്ന സമയത്തു മൂപ്പര്‌ അവിടെ കാണും . ചെവിയിൽ ഫോണും വച്ച് ..രാവിലെ എല്ലാവരുടെയും സംസാരവിഷയം ആയി ഇത് തീർന്നു . ഒരു മൂന്ന് നാല് ദിവസം ഞാൻ ക്ഷമിച്ചു ! ക്ഷമക്കും ഒരു അതിരില്ലേ ! അങ്ങിനെ ഒരു ദിവസം ഞാനും ബിജുവും കൂടി മൂപ്പരുടെ അടുത്ത് ചെന്നു . ഇതൊന്നു അറിയണമല്ലോ .അപ്പോഴാണെങ്കിൽ ബാർ അസ്സോസിയേഷനിലേക്കു വക്കീലന്മാർ ഒഴുകി വരുന്ന സമയം ആണ് . എല്ലാവരും ഇദ്ദേഹത്തെ ശ്രദ്ധിച്ചാണ് പോകുന്നത് ! പ്രത്യേകിച്ച് പെൺകുട്ടികൾ! അതും കൂടി ഓർത്തപ്പോൾ നെഞ്ചിനകത്തു ഒരു ചെറിയ വേദന പോലെ . എന്തായാലും ഞാൻ രണ്ടും കല്പിച്ചു ആളുടെ തോളത്തൊന്നു തട്ടി . ഏതു സിം കാർഡ് ആണ് ഉപയോഗിക്കുന്നത് ? എങ്ങിനെ ഇത്ര അധികം നേരം സംസാരിക്കാൻ പറ്റുന്നു ? പ്ലാൻ ഏതാണ് ? അങ്ങിനെ പല ചോദ്യങ്ങളും ചോദിക്കണം . ചെറുതായൊന്നു തിരിഞ്ഞു മൂപ്പർ ചെറുവിരൽ ഒന്ന് പൊക്കി എന്നോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു . സംസാരം നിർത്തുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല . “വിട്ടേക്കടാ” “ജാടയാ ” എന്ന് ബിജു ……എന്നാലും ഇതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് കരുതി നിന്ന എന്നെ ഞെട്ടിപ്പിച്ചു കൊണ്ടാണ് മൂപ്പരുടെ ചെവിയിലെ ഫോൺ റിങ് ചെയ്തത് ! ഞാൻ അന്നേവരെ കേട്ടിട്ടില്ലാത്ത …ഏതു നെഞ്ചുവേദനയും മാറ്റുന്ന… ഏറ്റവും മനോഹരമായ റിങ്‌ടോൺ ………..

Posted in Uncategorized | Leave a comment

ഓർമ്മകൾ

കാണാതിരുന്നാൽ ഓർമയിൽ നിന്മുഖം
മായുമെന്നാരോ പറഞ്ഞു
കാലമേറെ പൊഴിഞ്ഞിട്ടും കാതരേ

നിൻ മുഖം മാഞ്ഞുപോകുന്നില്ലിനിയും
കാണുന്ന സ്വപ്നങ്ങൾക്കെല്ലാം നിറങ്ങൾ

ചാലിച്ചു തന്നു നീ പോയെങ്കിലും
കാലാന്തരേ മായുവതുണ്ടോ ആ

വർണങ്ങൾ കൊണ്ട് വരച്ചൊരാ ചിത്രം

Posted in Uncategorized | Leave a comment

ജീവിതം

ഹൃദയം മീട്ടുന്ന താളത്തിനോടൊപ്പം

ഹൃദയേശ്വരീ നിന്റെ രാഗവും ചേരുമ്പോൾ

മധുര സ്വപ്നങ്ങള്ക്കു ചിറകുകൾ നല്കാൻ

ഒരുങ്ങുന്നു ശ്രുതി മധുര സാന്ദ്രമീ ജീവിതം.

Posted in Uncategorized | Leave a comment

പ്യൂപ്പ

ഉറക്കത്തിലായിരുന്നില്ല ഞാൻ ഒരിക്കലും,

ഉറങ്ങുന്നതായി തോന്നുന്നതെങ്കിലും,

ഒരുക്കൂട്ടി വയ്ക്കയായിരുന്നു സ്വപ്നങ്ങൾ!

ഒരു ചിത്രശലഭമായ് ഉയിർത്തെഴുന്നേറ്റിടാൻ.

Posted in Uncategorized | Leave a comment

രക്തസാക്ഷി

കത്തിയ്ക്കു വെട്ടിയരിഞ്ഞുനീ വീഴ്ത്തിലും ,

പൊട്ടി മുളച്ചു ഞാൻ പിന്നെയും പൊന്തിടും

Posted in Uncategorized | Leave a comment

കള്ളൻ കർത്താവിനോട്

കള്ളനാണെങ്കിലും കള്ളത്തരങ്ങൾ

എള്ളോളം എന്നുള്ളിലില്ല നാഥാ..

ഉള്ളാലെ എൻ പ്രിയ പുത്രിയെന്നോർത്തപ്പോൾ

തള്ളിക്കളയുവാൻ തോന്നിയില്ല!!

Posted in Uncategorized | Leave a comment

നന്ദി

നന്ദി

സൗഹൃദം പൂക്കുന്ന പാതയ്ക്കിരുവശം
നന്ദിയെന്നൊരുക്തിതൻ സീമ വേണോ

Posted in Uncategorized | Leave a comment

ശ്രീകൃഷ്ണ ചരിതം!

ഇന്നു കറന്റ് വരാന്‍ വൈകി എന്നു തോന്നുന്നു. ഭരണപഷ്കതതെയും പ്റാകികൊണ്ട്‌ അമ്മൂമ്മ വന്നു റിമോട് എടുത്തപ്പോഴേക്കും വന്നു വിളി ” അമ്മുമ്മേ ഓടി വരണെ”…കൊച്ച് മോളു ആണ് ശ്രീകൂട്ടി. നാലു വയസുകാരി ആണേല്‍ എന്നാലും ഭയങ്കര കുറുമ്പി ആണ്. എല്ലാ സമയവും കമ്പൂത്ടെര്‍ മുന്നില്‍ ആണ്. മായാവി കാണല്‍ ആണ് പണി, കൂട്ടത്തില്‍ പൂപ്പി, സൂത്രന്‍ എല്ലാരും ഉണ്ടാകും. അവളേയും വാരിയെടുത്തു ഓടിവന്നു ടീവീ വച്ചപ്പോഴേക്കും പരസ്യം ആണ്. ” എന്റെ ചര്‍മം കണ്ടാല്‍ പ്രായോം തോന്നുകയേ ഇല്ല” സന്തൂര്‍ സൊപിന്റെ പരസ്യം ആണ്. നാളെ തന്നെ മോനോട്‌ പറയണം ഇനിമുതല്‍ ഈ സോപ് മതീന്ന് അതും വിചാരിച്ചു മോളേയും മടിയില്‍ വച്ചു വെറ്റില പാത്രം തപ്പിനോക്കി സോഫായുടെ അടിയില്‍! എവിടെ കാണാന്‍! കണ്ണന്‍ എടുത്തു കാണും ക്രിക്കേറ്റ് സ്സ്ടംബ് ആക്കാന്‍. ഒന്നു ചെന്ന് നോക്കാം…അപ്പോഴേക്കും തുടങ്ങി ശ്രീകൃഷ്ണന്‍. കൈകള്‍ രണ്ടു കൂപ്പി ഭഗവാന്റെ സീരിയല്‍ കാണാന്‍ തുടങ്ങി. ” എന്തൊരു ചൈതന്യമാണ്‌ ഭഗവാന്റെ മുഖത്ത്‌! ആ തേജാസ് കണ്ടാല്‍ പോരേ? എന്തിനാ ഗുരുവായൂര്‍ അമ്പലത്തില്‍ തിക്കിത്ിരക്കി പോകുന്നത്‌? ഇത്ര സായൂജ്യം അവിടെ പോലും കിട്ടില്ല. ” ഭഗവാനെ കാത്ത് രക്ഷികനെ”….

ഉണര്‍ത്ിയത്‌ ശ്രീകൂട്ടി യുടെ ചോദ്യം ആണ്..

.”അമ്മുമ്മേ എന്തിനാ ഈ ശ്രീകൃഷ്ണന്‌ എപ്പോഴും വിരലില്‍ ഒരു സീഡീ കറക്കി നടക്കുന്നത്‌”

Posted in Uncategorized | Leave a comment